Monday, November 12, 2012

റിവേര്‍സ്




പൊറുക്കുക നീ മനുജേ ;
നിന്‍ വിരലുകളീ -
കൃഷ്ണ ശിലയിലെന്‍
സൂക്ഷ്മ രൂപം കോറിയതും ,
നിന്‍ നിശ്വാസമെന്നില്‍ ജീവന്‍ നിറച്ചതും
നിന്‍ മിഴികളില്‍ നീരാടും പ്രണയം
സ്ഫുലിംഗമായ് എന്‍ ഇമകളില്‍ നിറഞ്ഞതും

  പൊറുക്കുക നീ-
ഉദാസീനന്‍ ഞാന്‍ നാളിതുവരെ
വിറയ്ക്കുന്ന നിന്‍ വിരല്‍ തുമ്പിനാല്‍
കുറുകുന്നൊരു ഇണപ്പക്ഷിയായ് !

കൃഷ്ണമേഘമേ പൊഴിയുക
നീയീ പ്രണയത്തിന്‍ ഉള്‍ക്കടലില്‍ -
ചൊരിയുക , നിന്നിലെ നീഹാര വര്‍ഷങ്ങള്‍
ചുഴിയായ്‌ , ചുരുളായ് അലകളുലയട്ടെ
നുരഞ്ഞു പതയട്ടെ സ്നേഹത്തിന്‍ സ്പന്ദനം
 

മനുജേ , പൊറുക്കുക നീ -
ഇരുളില്ല നിഴലില്ല
നിന്നിലെക്കെന്നെ നീ -
ഹൃദയത്തില്‍ നിറച്ചതല്ലേ
പലവട്ടം തുളുമ്പി ഒഴുക്കിയില്ലേ
അറിയാതെ പറയാതെ
വാക്കുകളൊഴുക്കാതെ
നേര്‍ത്ത രാവുപോല്‍
സ്വകാര്യം നിറച്ചു ,
പരസ്പരം മൌനത്തിന്‍
കരിമ്പടം പുതച്ചു നാം
സ്നിഗ്ദ്ധമാം തലോടലില്‍ ഉള്ളം വിറച്ചും 


               ഒടുവില്‍ ......!!!!!!!
സ്നേഹിച്ചു സ്നേഹിച്ചു നീ -
വെറുപ്പാല്‍ വിസ്സര്‍ജിച്ച
  - നിന്‍ -
  പ്രണയം
തിരസ്കൃതന്‍ ഞാന്‍ എങ്കിലും -
 പൊറുക്കുക നീ മനുജേ
നിന്നിലെയീ കരിനീലിച്ച പ്രണയത്തെ
ഒരിക്കല്‍ ശിലയായിരുന്നെന്നെയും .
    പൊറുക്കുക ;
അത്രമേല്‍ ഉദാസീനന്‍ ഞാന്‍ .




കറുത്ത നിറമുള്ള പൂവുണ്ടായിരുന്നെങ്കി-
ലെന്നുറക്കെ ചിന്തിച്ചിരുന്നുപോയ്‌ ഞാ -
നെങ്കിലതെടുത്തു കൊടുത്തേനേ-
യിക്കരള്‍ പുകയ്ക്കുന്ന നെടുവീര്‍പ്പിനായ്‌ .


  അലസമതീവേകാന്തം നിശബ്ദം നിത്യജീവിതമൊ-
  ത്തകലങ്ങളിലേക്കു തുഴയുവാന്‍ കൂടെ -
  വരവതിനാരും തുനിയെണ്ടതോര്‍ക്കിലും,
  മതിയെനിക്കിനീയീ യര്‍ദ്ധനിദ്ര !


തരിശ്ശിടുന്നു കാലവും ,ശുഷ്കം നിര്‍ജീവമക്ഷരം-
പഴുതുകളതുമേതും പടംപോഴിച്ചെറിഞ്ഞാ-
ലസ്യ നിദ്ര വിട്ടുണരുവാന്‍ അത്രമേ
ലുചിതമവശ്യമോരടിയന്തിര പ്രണയം .

Monday, August 6, 2012

ഇടവേളകള്‍ നിസ്സംഗമാകുമ്പോള്‍

തീര്‍ത്തും പരിചിതരല്ലതായി തീര്‍ന്നിരിക്കുന്ന രണ്ടു പേര്‍
അപരിചിതര്‍  ആകുന്നതിനു  മുന്‍പ് ,
വാക്കുകള്‍ നഷ്ടപ്പെട്ടവര്‍ ,
മൌനങ്ങളില്‍ മൂടിപ്പൊതിഞ്ഞു....
      ഇടവേളകളില്‍
 നീ എവിടെ നീ എവിടെ എന്ന് അലമുറ ഇടുമായിരുന്നു
കൊടുംകാറ്റു ഉയര്‍ത്തുന്ന നിശ്വാസങ്ങള്‍
 നിശ്വാസത്തിന്റെ  ഒരു പാലം
കടന്നും കയറിയും നൂണ്ടും നുഴഞ്ഞും
ചൂടാറുന്നവരെ ,
ആ രണ്ടുപേര്‍
നീയെന്നോ ഞാനെന്നോ എനിക്കെന്നോ നിനക്കെന്നോ ;
പറയപ്പെടുമ്പോള്‍ ...
അങ്ങനെ ,
നമ്മള്‍ ...
ഇടയ്ക്കു അവര്‍ക്ക്  വല്ലാതെ നോവും  ,
 ഏറ്റെടുക്കപ്പെടുന്ന നോവുകള്‍
  കണ്തടങ്ങളില്‍  ചാലുകള്‍  കീറിയും ,
രാവിനെ ഭ്രാന്തമായി ശപിച്ചും !
പുനര്‍ജനിക്കാതെ ശബ്ദങ്ങള്‍  തൊണ്ടയില്‍ വീണടയും
ഉറവുകളുടെ, നിനവുകളുടെ കാണാക്കയത്തിലേക്ക് അമരും
    ഞാനപ്പോള്‍
ഞാനപ്പോള്‍ നിഴലുകളുടെ തീരത്തിരുന്നു
രാശലഭങ്ങളുടെ അരിഞ്ഞ ചിറകുകള്‍ എണ്ണുകയാവും
ഇനി  ...!!!
വേനലുകള്‍ അടര്‍ത്തി എറിയുന്ന
വിളറിയ പകലുകളില്‍
നിരാശകള്‍ വളര്‍ത്തുവാന്‍ വിടും
വളര്‍ന്നു വളര്‍ന്നു അതൊരു തീ തുപ്പുന്ന മല ആകും
ഒരു നാള്‍ ഒരേ ഒരുനാള്‍
നീ ഞാനാകുന്ന ഏകാന്തതയില്‍ കടന്നു
ഇതാണെന്റെ അവസാനത്തെ അത്താഴം എന്ന് പറയും
ആറ്റി കുറുക്കിയ നിരാശ ഞാന്‍ നിനക്കായി വിളമ്പും
കനലില്‍ ചുട്ടെടുത്ത കരള്‍
വെറുപ്പിന്റെ വെളുത്ത പാത്രത്തില്‍ ,
നീക്കി എറിയും ,
എന്റെ തണുത്ത ശ്വാസങ്ങളെ ഞാന്‍ അടക്കും
വിരസതയുടെ കറുത്ത കറവ് മാടിനെ ഞാന്‍ നിനക്കായി ചുരത്തിപ്പിക്കും
നിശബ്ദതയുടെ ഹുക്ക വലിപ്പിച്ചു നിന്നെ ഉന്മത്തനാക്കും
വ്യഥകളും വിഷാദങ്ങളും അലസതയില്‍ ചുരുട്ടി നിന്റെ വായില്‍ വയ്ക്കും
എന്റെ കണ്ണുകള്‍ക്ക്‌ മീതേ നിസ്സംഗതയുടെ  ഒരു കുഞ്ഞനുറുമ്പിന്റെ നിഴല്‍ വിരിക്കും
വേണമെങ്കില്‍ ...
നിനക്ക് വേണമെങ്കില്‍ അടഞ്ഞ വാതില്‍ തുറന്നു പുറത്തേക്കു പോകാം
നീലിച്ച ജഡങ്ങളുടെ താഴ്വാരത്തിലേക്ക്......

Sunday, June 3, 2012

കാഴ്ചയുടെ കാതം

             
 
വിദൂരങ്ങളിലെ നാലു കണ്ണുകള്‍
ഒരു ബിന്ദുവില്‍കേന്ദ്രീകരിക്കപ്പെ
ടുന്ന കാഴ്ചകള്‍
      ഏകം ...
സഹ്യാ  ,നിനക്കറിയുമോ?
എന്റെ എഴുത്തുപുരയിലെ അക്ഷരക്കുഞ്ഞുങ്ങള്‍
എല്ലാം കൊഴിഞ്ഞു പോക്കിലാണ്‌
കേള്‍വിയുടെ തലത്തില്‍ നീ വ്യപാരിക്കുമ്പോള്‍
പറച്ചിലിന്റെ തീവണ്ടിവേഗം
'ടോര്‍ണാടോ'യ്ക്ക് ശേഷം
പെരുമണ്‍ പാലത്തിലൂടെ ഉള്ള പോക്കുപോലെ
അലസവും മന്ദവും ....
ഹിമാ , നീ കാണുന്നുണ്ടോ ?
എന്റെ വിരലുകള്‍ പ്രസവിക്കുന്നത് ,
വികൃതക്കുട്ടികളെ ആണ് .
അക്ഷരങ്ങള്‍ ചതിച്ചികളാകുന്നു   ചിലപ്പോള്‍
ചൂണ്ടുവിരലാല്‍ നിന്റെ കുട്ടി വരപ്പിക്കുന്ന
കുഴിയാന ചിത്രം പോലെ എന്ന് നീ അപ്പോള്‍ ..
വാക്കുകള്‍ ഉണ്ടാക്കിയ ഭാവം                                                                                                                                         -നിസ്സാരത-


 സയനോര , നോക്കൂ
നീ ഇങ്ങനെ അലറിപ്പാടാതെ,,
     കേള്‍ക്കൂ ,
എനിക്ക് പറയാനുള്ളത് ഇതൊന്നുമല്ല ...

ഞാനൊരു അന്ധാളിപ്പിലാണ്,
എല്ലാം മറക്കുന്ന അന്ധാളിപ്പ് ...
രാവിലെ പടിയിറങ്ങി പ്പോകുന്ന -
പടിഞ്ഞാറ് ചെന്തീയ് വീശുമ്പോള്‍ തിരിച്ചു വരുന്ന -
     നിഴല്‍
നിശബ്ദത എടുത്തു പുതച്ചു ചുരുണ്ട് കൂടും
             ഇതിനിടയില്‍,,
ഇരുളിന്റെ നിര്‍വാണത്തില്‍
ഇനിയും മരിക്കപ്പെടാത്ത ആത്മാവ്
 തട്ടിയെറിയപ്പെട്ടു,
കട്ടില്‍ കാലില്‍ തൂങ്ങി മരിക്കും
         പലപ്പോഴും
അലയടിക്കുന്ന പ്രണയഗാനങ്ങളില്‍ വിരക്തി പൂണ്ടു
    അല്ലെങ്കില്‍
രണ്ടു രതിമൂര്‍ച്ഛ കള്‍ക്കിടയിലുള്ള ..
ആ ഒരു വിരസത ഉണ്ടല്ലോ
 അതാണെനിക്ക്-
പ്രണയം  മൂര്‍ദ്ധന്യത്തില്‍ എത്തുമ്പോള്‍ ഉള്ള  അവസ്ഥ ..
ഉണര്‍ച്ചയുടെ ഇത്തിരിവെട്ടത്തിലേക്ക്
പറച്ചിലുകളും കേള്‍വികളും കഴാചകളാകുന്നു

കൂനിക്കൂടി ക്കൂടി ഇരിക്കുന്ന അന്ധാളിപ്പില്‍ നിന്ന്
ഉണര്ച്ചയുടെ ഒരു ദൂരത്തിലേക്ക്
ഒരു യാത്രയും പേറിക്കൊണ്ട്
ഒരു വണ്ടി
ഞാന്‍
തെക്ക് എന്നാ സ്ഥിരം ക്ലീഷയിലെക്കല്ല
യാത്ര എന്നാ നാമത്തില്‍ നിന്നും യാത്ര എന്നാ ക്രിയയിലേക്ക്
പറച്ചിലുകളും കേള്‍വികളും
കാഴ്ചയുടെ ഒരു കാതം ..


Saturday, April 7, 2012

രണ്ട് മൌനങ്ങള്‍

രണ്ട് മൌനങ്ങള്‍
ഒരു ഇലയുടെ ഞരമ്പുപോലെ കൂടിപ്പിണഞ്ഞു
ജീര്‍ണ്ണതയുടെ ഗന്ധവും
ചിലപ്പോള്‍ നനവും

രണ്ട് മൌനങ്ങള്‍
തരം കിട്ടുമ്പോഴൊക്കെ
അവ ചേര്‍ന്ന് ചുവന്ന പട്ടം പറപ്പിക്കുകയും
ചില നിശബ്ദതയില്‍
അവര്‍ക്ക് രമിക്കാനുള്ള
ആറടി മണ്ണിനു ചുറ്റും
ഉള്ളിചെടികള്‍ നടുകയും
നിരാസത്തിന്റെ കയ്പ്പില്‍
ചുവന്ന ചെടിയില്‍ വെളുപ്പ്‌ പൂക്കുന്നതും
വെളുപ്പില്‍ ചുവപ്പ് പൂക്കുന്നതും
നോക്കി നില്‍ക്കുകയും ചെയ്യും

രണ്ട് മൌനങ്ങള്‍
തങ്ങളിലെ ഇടവേളകളില്‍
ഒന്ന് മറ്റൊനിനെ
ഞണ്ടുകള്‍ ഇറുക്കുന്ന തീരത്തില്‍
ഒരിക്കലും വെറുക്കപ്പെടാത്ത ജീവന്റെ മോള്‍ഡ്കളാക്കി
തീരങ്ങളില്‍ വിതറുകയും
തിരയിലെ ഇല്ലാത്ത മീനുകള്‍ക്ക് കൊത്തികളിക്കാന്‍ വിടുകയും ചെയ്തു
ഈ രണ്ടു മൌനങ്ങളും ചിലപ്പോള്‍
ഒന്നുമില്ലായ്മയിലേക്ക് പെട്ടന്ന് വീഴുകയും
വെറും മൌനങ്ങളാണെന്നും
ഇഴചേര്‍ന്നു അപ്പോള്‍ പൊട്ടിവീണ
മിന്നലില്‍ തൂങ്ങി മരിക്കുകയും ചെയ്തു



 

Saturday, March 31, 2012

ചില മൊസൈക് ചിത്രങ്ങള്‍ (1)

(പല കുഞ്ഞു കവിതകളുടെ ഒരു മൊസൈക് ചിത്രം ,കാച്ചിക്കുറുക്കിയ കഷായ വരികള്‍ , ഓരോന്നിനും ഓരോ അര്‍ഥങ്ങള്‍ ,ഓരോന്നിലും ഓരോ ചിന്തകള്‍ ..)

                      ************************************

നെഞ്ചിന്‍ കൂടിനുള്ളിലൊരു
 വിഷാദക്കിളി വിലപിച്ചു
എത്ര നാളായി  തനിച്ചുറങ്ങുന്നെന്നു



ഉച്ച്വാസ ചൂടില്‍
 ഉരുകി മയങ്ങുന്നൊരു 
സ്വേദ പരാഗം 
കവിളില്‍ 

ഇരട്ടവാതില്‍ കുത്തി തുറന്നു 
ഒരു സ്വപ്നം 
അതിരാവിലെ പടിയിറങ്ങിപ്പോയി 


കണ്ണീര്‍ കുളത്തില്‍
കമിഴ്ന്നു വീണു
മുങ്ങി ചാകുന്നൊരു
കണ്പീലി .


ചുംബനം കൊതിച്ച
അവളുടെ ചുണ്ടുകള്‍
മുത്തിയത്
അവന്‍ കണ്ണുകള്‍ കൊണ്ട് 


കണ്ണിന്റെ ബാല്‍ക്കണിയില്‍ നിന്ന്
തട്ടി ചിതറി വീണ
നീര്‍തുള്ളിക്ക്‌ പറയുവാനുള്ളത്
ഒരു റാഗിങ്ങ് കഥ .


അവന്റെ നിശ്വാസ ചൂടില്‍
 ആളിക്കത്തി
അവളിലെ പ്രണയക്കനല്‍


എഴുതി തേഞ്ഞ വാക്കുകള്‍
അടിച്ചു പരത്തി
വീണ്ടും പ്രണയത്തെ നിര്‍വചിക്കാന്‍
എനിക്കിപ്പോ മനസ്സില്ല 


അവസാനം ഒഴുകി ഇറങ്ങിയ
കണ്ണീര്‍ ചാലില്‍
മുലപ്പാലിന്റെ ഉണങ്ങിയ കയിപ്പ്‌ 


കണ്ണീര്‍ അരുവിയില്‍
കണ്മഷി കലക്കി
പിടപിടക്കുന്ന കണ്മീനിനെ പിടിക്കാന്‍
കണ്പീലി കൊണ്ട് ഒറ്റാല്‍..

Wednesday, March 7, 2012

മഴപ്പകല്‍

അന്ന് ഒരു  ഡിസംബര്‍ ആറിന്‌,
ഗുല്‍മോഹറിന്റെ വിളറിയ തണുപ്പില്‍
പ്രണയത്തെ നേരത്തേപുകച്ചു കെടുത്തി.      
ഇനി കുറച്ചു വിപ്ലവ തുപ്പല്‍ തെറിപ്പിക്കട്ടെ  -
അങ്ങനെ നടന്നു നടന്നു  ബാബറിമസ്ജിദും കടന്നു    ,
ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്മെന്റലേക്ക്
അവിടുത്തെ  ഇരുണ്ട മൂലയില്‍ വച്ച്
ഒരു ചുവന്ന  കൊടി കവിളില്‍ നാട്ടി
ഹിന്ദു മുസ്ലീം നിശ്വാസങ്ങള്‍ക്ക്
ഒരേ ചൂടും ഈര്‍പ്പവുമാണെന്ന്  തെളിയിക്കപ്പെട്ടു ..!

    വീണ്ടും ഡിസംബറിനു വേണ്ടി കാത്തു നിന്നില്ല
ഇടനാഴിയിലെ നിഴലുകള്‍ ഉന്മത്തരാവുകയും ,
ആസിഡ്‌ കുപ്പികള്‍ നിറഞ്ഞൊഴുകുകയും ,
ഡിസ്സക്ഷന്‍ ടേബിളില്‍ "സില്‍ക്ക്"തവളകള്‍ സെക്സിയായും മയങ്ങി .
കിഴക്ക് പാത്തുമ്മയുടെ ആട് പലവട്ടം കരഞ്ഞു
മരങ്ങള്‍ ,വിത്തുകള്‍ പൊഴിച്ച് കൊണ്ടും .
അഴുക്ക് ചാലില്‍ ഒഴുകുന്ന ബീജങ്ങള്‍,
ആരുടെയും ഉദരത്തിനായും  കാത്തില്ല .
കമലയുടെ കാല്പനികത തീണ്ടാത്ത ,
വിഭ്രമങ്ങള്‍ പുരളാത്ത ,
രതിയുടെ കഷായം മണക്കാത്ത,
ഇനിയും വയസ്സറിയിച്ചിട്ടില്ലാത്ത
ആ ഒരു കവിത ...
എന്നാണ് ...
   ... കാലമേറെയായ്‌...
 ഞാന്‍ കാത്തിരിക്കുന്നു ...!!!!

Monday, July 4, 2011

മിഴി നീര്‍

                                
                              അന്ന്,
                         മിഴികളറിയാതെ
                        ഉതിര്‍ന്നുവീഴുമെന്‍
                        കണ്ണുനീര്‍ തുള്ളികള്‍
                        പരിഭവമേതും
                        പറയാതെ
                        അറിയാതെ,
                        കവിളിണ തണുപ്പിച്ച്...
                         

                                       ഇന്ന്,
                        ഊറി കൂടും
                        മിഴിനീര്‍
                        ഉതിരാതെ
                        പീലി നനയ്ക്കാതെ
                        കണ്‍കോണുകളില്‍ 

                        തനിയെ 
                        പതം  പറഞ്ഞു
                        തലതല്ലി

                        കരഞ്ഞു തീര്‍ന്നു.

Tuesday, June 28, 2011

ത്രേസ്യ കൊച്ചിന്റെ ഉരുണ്ടു പോയ ഇന്ദിര ഭവനം

              
ആദ്യഗഡു തികച്ചു കണ്ടില്ല
   കണക്കു പറഞ്ഞു വന്നവര്‍ക്കൊക്കെ വീതം വച്ച് കൊടുത്തു
           ബാക്കീം കൊണ്ട്‌ വണ്ടി കേറി
    പറമ്പിലെ തടി വെട്ടാം കൂട്ടത്തില്‍ പേട്ടക്കൊരു ലോഡും കേറ്റിവിടാം


                          കല്ലുണ്ട് പൊട്ടിക്കണം
   ആറ്റീന്ന് മണല് രാത്രീല് വാരിക്കാം,

രണ്ടുകുപ്പി വാറ്റ്,കപ്പ കുഴച്ചതും മത്തിക്കറീം  
           രണ്ടാള്‍ക്ക്‌ ഇത്രമതി 
                            ഇനി  സിമെന്‍റ്റാണ്  ? 
മണ്ണ് വീടയാലോ ,കേള്‍ക്കാനൊരു 
                   ഗെറ്റപ്പ് ഇല്ലാത്തോണ്ട് ആ സെറ്റപ്പ് വേണ്ട -അങ്ങേരു .
                                കിട്ടിയ കാശു അരിപ്പാത്രത്തില്‍ 

               അങ്ങേരു കണ്ടാ പിന്നെന്നും കാല് നാലാകും
  അങ്ങേല് തറേം കെട്ടി
തലപ്പൊക്കോം  
 കെട്ടി ഞങ്ങ പോയി നിന്ന് ഫോട്ടോയും എടുത്തു 

            രണ്ടാം ഗഡുവും കിട്ടി  കൈ നീട്ടിയവനോക്കെ കൊടുത്തു 

            പിച്ച ചട്ടീല്‍ കയ്യിടുന്നവന്മാര്‍ ഫൂ ..
ഇതെല്ലം ചെന്ന് വീഴുന്നതോ
ഒന്നൊന്നര കിലോവീതം മാറുള്ള 
വാറ്റുകാരി ഉണ്ണി അമ്മേടെ ചെറ്റയില്‍  !! 

        അവക്കടെ ഒരു നെഗളിപ്പ് 
       കലക്കി കൊടുത്തു കിട്ടുന്നെ എല്ലാം 
       ആശൂത്രീല്‍  കൊടുക്കും ശവം .
അങ്ങേലെ പെരപണി  തീര്‍ന്നു ഫോട്ടോയും എടുത്തു, 

ഞങ്ങക്ക്  കിട്ടാനുള്ള ഗഡുക്കളെല്ലാം കിട്ടി 

                        അരിപ്പാത്രത്തില്‍ കാശിനു തുണ-
                       കൊച്ചിന്റെ ഇത്തിരി പൊന്ന്‌.
അരിക്കലത്തില്‍ വെള്ളോം വെച്ചില്ല 

അരിയെ തിന്നു  ചോറും ആയില്ല 

     അങ്ങേലെ കൊച്ചാട്ടന്റെ പശൂന് ഓസിനു കുണ്‌ക്കിട്ടും  കൊടുത്തു 

     നന്ദി ഇല്ലേലും വേണ്ടാരുന്നു നാഴി പഞ്ചാര ചോദിച്ചിട്ടില്ലാന്നു ..

                അങ്ങേല് കക്കൂസും കിട്ടി  ,മഴവെള്ള സംഭരണീം  


ഓലമേഞ്ഞതിന്റെ ഇടയില്‍ കൂടി നിലാവ് ധാരാളിത്തം കാണിച്ചപ്പോള്‍  
ഞങ്ങ എല്ലാരും എടുത്ത ഫോട്ടോകള്‍ ഓരോന്നായി നോക്കി ,
അവന്‍ മിടുക്കനാണ് ,ദാരിദ്ര്യം തോളെല്ലില്‍ നന്നായി തെളിയിച്ചു 


                   പെട്ടന്നാ മലവെള്ളം എമ്പാടും ആര്‍ത്തലച്ചു വന്നെ ,
                  അരിപ്പാത്രം അങ്ങേലോട്ടു ഉരുണ്ടു ഉരുണ്ടു പോണേ

                  ഒരു മിന്നായം പോലെ കണ്ടു 

                    പള്ളിപ്പറമ്പില്  മൂന്നു പുതു കുഴിയും വെട്ടി  
                   പള്ളിമുറ്റത്ത്  നെഞ്ചത്തടിക്ക്  റെസ്റ്റ്‌ കണ്ടപ്പോളാണ്,
                   അങ്ങേ വീട്ടില് "ആപേ " വാങ്ങിച്ചെന്നും

                   എളേ പെങ്കൊച്ചിന്റെ ഒറപ്പീരാരുന്നെന്നും,
                  'വെടിയന്‍ ബാബു' വെടിപൊട്ടിച്ചത് .
എടാ കൊച്ചനെ 'ഇ എം എസ്‌ 'പദ്ധതി ക്ക് ഫോം കൊടുക്കുമ്പോ എന്നെ കൂടെ ചേര്‍ക്കണേഡാ  . 

Saturday, June 18, 2011

നീ ഞാന്‍


 (പ്രണയം ,വാക്കുകള്‍ക്കതീതം .എത്ര പറഞ്ഞാലും തീരാത്തത്ര ,ചിലപ്പോള്‍ ഒരു മഴപെയ്യുന്ന,മഞ്ഞു പൊഴിയുന്നത്ര ഹൃദ്യം .ചിലപ്പോളൊക്കെ പ്രണയത്തിന്റെ ലോകത്തില്‍ പറക്കാത്തവരാരുണ്ട് .ഒരു സ്വപ്ന പ്രണയത്തിലാണ് ഞാനും ) 
 

മിഴികള്‍ താനെ തുറക്കില്ല
സ്വപ്‌നങ്ങള്‍ കൊഴിഞ്ഞു വീണെങ്കിലോ
മഴയില്‍ നിറഞ്ഞു മുഴുകില്ല
ആത്മാവ് തിരികെ വന്നില്ലെങ്കിലോ
മൊഴികള്‍ കനിവോടെ ഉതിരില്ല
നിനവുകള്‍ പാളിയെങ്കിലോ
വീശും കാറ്റില്‍ മയങ്ങില്ല
അത്രയും നേരമെന്‍ പ്രണയം,
വിസ്മൃതിയില്‍ അമരില്ലയോ
ഒരു തുള്ളി നീര്‍ അടരുകില്ല  എന്‍ -
കരിമഷി എഴുതിയ പ്രണയം പടരുമെങ്കില്‍ 
നിലാവില്‍ അലിഞ്ഞു തീരില്ല
നിന്റെ ലഹരിയില്‍ ഞാന്‍ മുഴുകണ്ടയോ
മൌനം ചിറകു വിടര്‍ത്തില്ല  
പ്രണയത്തിന്‍ തൂവല്‍ പൊഴിഞ്ഞെങ്കിലോ
കവിത ഏതും ചൊല്ലില്ല  
നമ്മുടെ  ജന്മം മതിയാകുകയില്ലെങ്കിലോ
ഉദയാസ്തമയങ്ങള്‍ കാണില്ല  
എന്നിലും നിന്നിലും  നീയും ഞാനുമില്ലയോ
തിരമാലകളാല്‍ തഴുകില്ല 
എന്നുള്ളം സാഗര  നീലിമ ആകില്ലയോ
നിന്‍ നെഞ്ചില്‍ ഞാന്‍ ചായില്ല
അവിടെ  ഞാന്‍ അലിഞ്ഞു തീരില്ലയോ
നിന്നെക്കുറി ച്ചോര്‍ക്കുംപോളെല്ലാം
മനസ്സ് വിതുമ്പി വിറയ്ക്കറില്ലേ     
ഒരു നിമിഷം മറവികള്‍ മൂടിയാല്‍
എന്‍ ഹൃദയം നിലച്ചിരിക്കണമപ്പോള്‍ 
പ്രണയം നിറപ്പിച്ചു പകര്‍ന്നൊഴുകാതെ .

Saturday, June 11, 2011

വെളുത്ത ഉടുപ്പിട്ട കറുത്ത മാലാഖകള്‍



എണ്ണയിട്ടു തിളങ്ങുന്ന മുടി,
രണ്ടായി പകുത്തു പിന്നിക്കെട്ടി,
മുല്ലപ്പൂ ചൂടി ചന്ദനം തൊട്ട എന്നെക്കണ്ട്
 "സുന്ദരിക്കുട്ടി"എന്ന് താടിക്ക്‌ പിടിച്ച്
അല്‍ഫോന്‍സ സിസ്റ്റര്‍ .
അന്ന് എന്റൊപ്പം കാക്കി കുപ്പായവും തൊപ്പിയും
വച്ച് അച്ഛന്‍ കൂട്ടിനുണ്ടായിരുന്നു.
ചുവന്ന ലൈറ്റ് വച്ച ജീപ്പില്‍
വന്നിറങ്ങുന്ന ദിവസം എന്നെ ചേര്‍ത്തു പിടിച്ച്
ഹുമലീന സിസ്റ്റര്‍ .

സ്വപ്നങ്ങളില്‍ വെള്ള ചിറകുള്ള മാലാഖമാര്‍,
കുരിശു വരക്കാനും  പഠിപ്പിച്ചു
പിന്നീട് എന്നോ, ആട്ടക്കാരീടെ വേഷം കെട്ടിയല്ല
പഠിക്കാന്‍ വരേണ്ടതെന്ന് പറഞ്ഞപ്പോള്‍-

അമ്പരന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍ ഉരുണ്ടു വീണു ..
ടിന്നിലടച്ച പൈനാപ്പിള്‍ കഷണങ്ങളില്‍-
ചുറ്റിനും കൂട്ടുകാരെ തന്ന വൈകുന്നേരങ്ങള്‍ 

പാറ്റ ഗുളിക മണക്കുന്ന തെരേസ സിസ്ടെരിനു   
മഞ്ഞ ഡാലിയയുടെ  കിഴങ്ങും ,
ലൈഫ് ബോയ്‌ സോപ്പ് മണമുള്ള ശോശാമ്മ ടീച്ചര്‍ക്ക്
ഒരു പൊതി കുടം പുളിയും 
കരയുന്ന കണ്ണും തത്തമ്മ മൂക്കും ഉള്ള മൈക്കിള്‍ സിസ്റ്റര്‍ ,
ആദേശ സന്ധിയേം ദിത്വ സന്ധിയേം
ലോപമുദ്രയുടെ കൈതണ്ടയിലിട്ടു അമ്മാനമാടി.  
ഫ്രണ്ട് ബഞ്ചിലിരുന്നു വെളുക്കനെ ചിരിക്കുന്ന
ഭദ്രാ കുറുപ്പിന്റെ ചിരിയില്‍ പരിഹാസം കണ്ടുപിടിച്ചത് 

പുതുതായി വന്ന റോസ്സമ്മ ടീച്ചര്‍ ആണ്.
[തിരുപ്പനില്‍ നിന്ന് ഊരി വീണ ഹെയര്‍ പിന്‍
ചിരിയോടെ എടുത്തു കൊടുത്തപ്പോള്‍ .}
പുസ്തകങ്ങളേക്കാള്‍  കൂടുതല്‍ രസീത് ബുക്കുമായി
വീട്ടിലേക്കു പോകുന്ന ഭദ്രാ ..
ടീച്ചേര്‍സ് റൂമില്‍ അവളുടെ ചിരിയില്‍
ഉത്തരക്കടലാസുകള്‍ വെട്ടിയും തിരുത്തിയും,
മാര്‍ക്കുകള്‍ ഒറ്റ അക്കത്തിലാക്കപ്പെട്ടു .  
കൂട്ടിന് അപ്പുറവും ഇപ്പുറവും ഓരോ വരകളും ,
ചുവന്ന  അടിവര കൂടുതലുള്ള  മാര്‍ക്ക്‌ ലിസ്റ്റ് തന്നപ്പോള്‍
പോളി സിസ്റ്റര്‍ടെ പല്ലിനു  മഞ്ഞ നിറം കൂടുതലായിരുന്നു 
ഭദ്രാ കുറുപ്പിന്റെ മാര്‍ക്കുകള്‍ ഭാമ തോമസിന്
പതിച്ചു നല്‍കിയ നശിച്ച മതേതരത്വം!!
തിരുത്തിയ മാര്‍ക്ക്‌ലിസ്റ്റ് കൊടുത്തപ്പോള്‍ 
കൊടിച്ചിപ്പട്ടിയുടെ മോന്ത ആയിരുന്നവര്‍ക്ക് .  
ഇന്നലെ കണ്ട  മനോരമ പത്രത്തില്‍ 

ചരമ വാര്‍ഷിക അനുസ്മരണ ഫോട്ടോയില്‍ 
പോളി സിസ്റ്റര്‍ടെ മഞ്ഞപ്പല്ല് വെളുത്തിരുന്നു . 
ഭദ്രയുടെ ചിരിക്ക് അപ്പോള്‍ ഭാവങ്ങള്‍ ഉണ്ടായിരുന്നില്ല .

Sunday, June 5, 2011

കുഞ്ഞുവിന്റെ ദുഃഖം


തലയ്ക്കല്‍ നിലവിളക്ക് കത്തിച്ചു തെക്കുവടക്ക്
നിരത്തി കിടത്തിയ അവരെ കണ്ടപ്പോള്‍  

                         ചുട്ട കശുവണ്ടി തൊണ്ട് തല്ലി പൊട്ടിച്ചു 
                         'കരിഞ്ഞതാണ് നീ തിന്നണ്ടാ'എന്ന് പറഞ്ഞു 
                         വായിലേക്കിടാന്‍ ഇനി ചേച്ചി പെണ്ണില്ലല്ലോ
                         എന്നായിരുന്നു മനസ്സില്‍;


കല്ല്‌ ഉള്ളില്‍ വച്ച് ഓലപ്പന്തുണ്ടാക്കി 
ഏറുപന്ത്  കളിയ്ക്കാന്‍ ഇനി അപ്പുപ്പനില്ലല്ലോ എന്നും.
                              കുഞ്ഞു ദുഖിച്ചു കൊണ്ടേ ഇരുന്നു..

Tuesday, May 31, 2011

നെഗറ്റീവ്


ചുണ്ട് ചുണ്ടോടു കോര്‍ക്കാന്‍ തുടങ്ങിയപ്പോള്‍
പൊഴിച്ചിട്ട പാമ്പിന്‍ പടം ഓര്‍മയില്‍ 


തിരയില്‍ നനഞ്ഞ മണ്ണില്‍
കൈകള്‍ കൂട്ടിപ്പിടിച്ചു
കൂടാരങ്ങള്‍                
മെനയുമ്പോള്‍ അങ്ങിങ്ങ്                                                                           
മുഴുമിപ്പിക്കാത്ത ആശയുമായി  

കുറെ ബ്രോയിലെര്‍  കണ്ണുകള്‍ 

പുകച്ചുരുളുകളും
ലഹരിയും നിറഞ്ഞ 
മങ്ങിയ വെളിച്ചത്തില്‍
സ്വയം മറന്നാടുമ്പോള്‍ 
 
ഭീതി നിറച്ച് ഏകാന്തത
തലകീഴായി തൂങ്ങുന്നു. 


നിശ്വാസങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍
ഓര്‍മയില്‍, കവിട്ടുന്ന അമ്മിഞ്ഞപ്പാല്‍


കണ്‍കോണുകളില്‍ ഉറഞ്ഞ നനവിനെ
സ്നേഹം  കൊണ്ട് ഒപ്പി എടുത്തപ്പോള്‍
സ്വപ്നത്തിന്റെ നിലയില്ലാക്കയം.


ഉദ്ധരിച്ച പ്രണയത്തെ  വരച്ചപ്പോള്‍
നടപ്പാതയുടെ അവസാനമുള്ള
ഒഴിഞ്ഞ ഇരിപ്പിടം ഓര്‍മയില്‍


മൌനത്തിന്റെ  വാല്‍മീകത്തിനു
മരണത്തിന്റെ തണുപ്പ്
ഓര്‍മയ്ക്ക് പുതിയ പുസ്തകത്തിന്റെ മണം
 


മരിച്ച നിഴല്‍,
ബലി ചോറിനു കാത്തിരിക്കുന്ന കാക്ക 

വ്യാക്കൂണ്‍ വിരക്തിയുടെ
ഓര്‍മകളുടെ തികട്ടല്‍
ചിറകു കരിഞ്ഞ മനസ്സിന്റെ
പനിച്ചൂടില്‍,
വൈഗയുടെ നിറചിരി .                                    

Sunday, May 29, 2011

വെറുതെ മനസ്സ് പറയുന്നത്


പെണ്ണിനെല്ലാം അറിയാമാരുന്നു,അമ്മ
പെണ്പള്ളിക്കൂടതിലല്ലേ പഠിച്ചത്,
നെഞ്ചിലെ തുടിപ്പുകള്‍ തഴയ്ക്കുന്നത്‌ കണ്ടിട്ടും
കണ്ണൊന്നു ചിമ്മി പോയതിന്റെ പരിഭവം.
അഴുക്കു പുരണ്ട തുണികള്‍ വാരി
അലക്കാന്‍ കൊണ്ടുപോകുമ്പോള്‍ 
കുസൃതി കണ്ണോടെ ജാനുയേച്ചി.
വീട്ടാരും  നാട്ടാരും ,
അവിടന്നും ഇവിടുന്നും -
തീണ്ടാരി ക്കല്യാണം ,നാലുകുളി-
നെയ്‌മണതോടൊപ്പം .
ജനലഴികളില്‍ കൂടി ചെക്കന്മാരുടെ കളി,
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു
പ്രായമായ പെണ്ണ് ഉറക്കെ പാടിക്കൂടാ
വിലക്കുകളുടെ പ്രവാഹങ്ങള്‍ .
വണ്ടികളുടെ ഇരമ്പലില്‍ ,
വെറുതെ പറയുന്ന മനസ്സ് അലിഞ്ഞു തീര്‍ന്നു.
എഴുതിയിട്ടും തീരാത്ത ചോദ്യോത്തരങ്ങള്‍
വായിച്ചു തരുന്നതിനിടെ അവന്‍ മടിയോടെ;
നിനക്ക് ഇപ്പോള്‍  കാപ്പി പൂവിന്റെ  മണമാണെന്ന് ..!

Saturday, May 21, 2011

മറയ്ക്കുന്ന ഓര്‍മ്മകള്‍



ഒറ്റപ്പാളി ജനല്‍
ആട്ടം നില്‍ക്കാറായ ഊഞ്ഞാല്‍
നീളത്തില്‍ കുഴിഞ്ഞ മണ്ണ്
പുക മൂടിയ റാന്തല്‍
വാല്‍ മുറിഞ്ഞ ഗൌളി
കരിന്തിരി കത്തിയ നിലവിളക്ക്
ഈയലുകളുടെ നിമിഷ സ്വാതന്ത്ര്യം
കൊഴിഞ്ഞ മാമ്പൂ,കൂട്ടിനു-
കയ്ക്കുന്ന ‌ ഉണ്ണിമാങ്ങാ
ചുരുണ്ട തേരട്ട
ഇടവഴിയില്‍ കുറുകെ മഞ്ഞ ചേര
കുനുകുനെ കുശുമ്പു പറയും ഉറുമ്പ്‌ നിരകള്‍
തിരുവോണ തുമ്പ
പഴുത്തു ചുമന്ന തെച്ചിപ്പഴം 
ചിത്രകാരന്‍ കുഴിയാന
വിഷുക്കൈനീട്ടം-ഒറ്റനാണയം
ഇറയത്ത്‌ ഇറ്റുന്ന തൂവാനം
കടലാസു വഞ്ചികള്‍ 

ഒട്ടിച്ച തീപ്പെട്ടി പടങ്ങള്‍
ഉരുക്കുന്ന വെണ്ണ
ഉത്സവ പറമ്പിലെ ഈന്തപ്പഴം 

വിളറിയ കരിക്കട്ട ചിത്രങ്ങള്‍
പൊട്ടാസ്
കോല്‍ ഐസ്
വച്ചോ രാജ വയ്
മരച്ചീനി ഇല- മാല,
കോര്‍ത്ത ഇലഞ്ഞിപ്പൂ
കവര്ക്കുന്ന കായ ,
ഓല പ്പന്ത്......
ബാല്യം, വിസ്മയ വൈചിത്ര്യം,
ചിത്രം- അനന്തം അപൂര്‍ണം ...